സോളർ പീഡനക്കേസ്; അനിൽകുമാറിനെ ഉടൻ ചോദ്യം ചെയ്യും, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സോളർ കേസ് ചർച്ചയാവുന്നു. സോളർ പീഡനക്കേസിൽ മുൻമന്ത്രി എ.പി അനിൽകുമാറിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനാണ് തീരുമാനം. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂർത്തിയാക്കിയ അന്വേഷണസംഘം മുൻമന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.
2012 സെപ്തംബർ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പിൽ പീഡനം നടന്ന മുറിയടക്കം പരാതിക്കാരി കാണിച്ച് നൽകി. അതോടെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.
മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാൻ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാൽ ആ പദ്ധതികൾക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേടുകളിലൊന്ന്.

