ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍ 8498-ാം നമ്പര്‍ തടവുകാരന്‍, മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലില്‍
ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയിൽ ആശുപത്രിയിൽ നിന്നും സെല്ലിലേക്ക് മാറ്റിയത്. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലില്‍ തന്നെയാണുള്ളത്.
എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് കോടതി ബിനീഷിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് ബിനീഷിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. ഒപ്പം കോടതി നടപടികള്‍ക്ക് ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അതേസമയം ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നാല് പേർക്കാണ് ഇതുവരെ ഹാജരാകാൻ നോട്ടീസയച്ചത്. അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
കസ്റ്റഡിയിലിരിക്കെ ബിനീഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്, ജാമ്യം നല്‍കിയാല്‍ നാട് വിടാന്‍ ഉളള സാധ്യത, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഇഡി ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.
അതേസമയം ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ സുഹൃത്ത് എസ് അരുണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇരുവരും ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുക നിഷേപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.കഴിഞ്ഞ ദിവസം ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുളളത്.