• Breaking News

    ബിഹാറിലെ തിരിച്ചടി; ജമ്മു കശ്മീരിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ നിന്ന് പിന്മാറി കോൺഗ്രസ്

    Setback in Bihar; In Jammu and Kashmir, the Congress withdrew from the alliance of opposition parties , www.thekeralatimes.com

    ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ ജമ്മു കാശ്മീരിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ നിന്ന് പിന്മാറി കോൺഗ്രസ്. 370 പിൻവലിച്ചതടക്കമുള്ള വിഷയങ്ങളിലെ പാർട്ടിയുടെ നിലപാട് മാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം. ജമ്മു കശ്മീർ ജില്ലാ വികസന കൗൺസിലിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യത്തിനൊപ്പം മത്സരിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു.

    നവംബർ 28 നും ഡിസംബർ 19 നും ഇടയിൽ എട്ട് ഘട്ടങ്ങളിലായി ജമ്മുകാശ്മീരിൽ ജില്ലാ വികസന കൗൺസിലിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഡിസംബർ 22 ന് പ്രഖ്യാപിക്കുന്ന ഫലം ജമ്മുകശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തിൽ എറെ പ്രധാനപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് നേരിടാൻ ഗുപ്ത്ക്കർ ഡിക്ലറേഷന്റെ ഭാഗമായി ചേർന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിർദ്ദേശമാണ് ദേശീയ ഘടകം ഇപ്പോൽ തള്ളിയത്. 370 പിൻവലിച്ച നടപടി പുനഃപരിശോധിക്കാൻ ആവശ്യപ്പെടുന്ന സഖ്യത്തിന്റെ ഭാഗമായാൽ മറ്റ് സംസ്ഥാനങ്ങളിൽ അത് തിരിച്ചടി ഉണ്ടാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥനത്തിലാണ് നടപടി.

    ജമ്മു കശ്മീരിന്റെ പഴയ കൊടിയാണ് സഖ്യത്തിന്റെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതും രാഷ്ട്രീയമായ പ്രതിസന്ധി മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സമ്മാനിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. കോൺഗ്രസ് ദേശീയ ഘടകത്തിന്റെ നിലപാടിനെ പക്ഷേ സംസ്ഥാന ഘടകം അംഗീകരിക്കുന്നില്ല. മതേതര കക്ഷിയായുള്ള നാഷണൽ കോൺഫറൻസ് അടക്കമുള്ളവരുമായി സഖ്യമാകാം എന്നത് പാർട്ടിയുടെ നയമാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ മുൻ തീരുമാനത്തിൽ ഭേഭഗതി ഇല്ലെന്നും ജമ്മു കശ്മീരിലെ കോൺഗ്രസ് വക്താവ് രവീന്ദർ ശർമ്മി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാനാണ് ഗുപ്കാർ സഖ്യത്തിന്റെ തീരുമാനം. സി.പി.ഐ. എം അടക്കം ഒമ്പത് പാർട്ടികളാണ് സഖ്യത്തിലുള്ളത്. കോൺഗ്രസും സഖ്യത്തിൽ ചേരുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂക്ക് അബ്ദുള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.