തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു : കെ.സുരേന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി. സംസ്ഥാനത്ത് സിപിഎം വ്യാപകമായി വോട്ട് ഇരട്ടിപ്പ് നടത്തിയെന്നുംഅവസാന അഞ്ച് ദിവസം കൊണ്ട് ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തത് അസാധാരണമെന്നും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊവിഡ് പോസ്റ്റൽ വോട്ട് വഴി60 വയസിന് മുകളിലുള്ളവരുടെ വോട്ട് തട്ടിയെടുക്കാനാണ് ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ എൽഡിഎഫ് -യുഡിഎഫ് മുന്നണികളെ കടന്നാക്രമിച്ച് ബി ജെ പി നയം വ്യക്തമാക്കി. സംസ്ഥാനത്ത് പല വാർഡുകളിലും എൽ ഡി എഫ് യുഡിഎഫ് രഹസ്യ ധാരണയായി.ഇരുമുന്നണികളും രാഷ്ട്രീയമായി പ്രതിസന്ധിയിലായതോടെയാണ് അഴിമതിക്കാരുടെ സംയുക്ത മുന്നണി യാഥാർഥ്യമാകുന്നത്.പി.കെ.കുഞ്ഞാലിക്കുട്ടിയാണ് അതിന് ചുക്കാൻ പിടിക്കുന്നത്. യുഡിഎഫ് നേതാക്കളെ മുഖ്യമന്ത്രിബ്ലാക്ക് മെയിൽ ചെയ്ത് വരുതിയിലാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്ക് കുത്തിയാക്കി, തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിച്ച് എൽഡിഎഫിന് അനുകൂലമാക്കാൻ ശ്രമം നടക്കുന്നു.സംസ്ഥാനത്ത് സി പി എം വ്യാപകമായി വോട്ട് ഇരട്ടിപ്പിച്ചു.അവസാന അഞ്ച് ദിവസത്തിനുള്ളിൽ വോട്ടർ പട്ടികയിൽ പുതുതായി അഞ്ച് ലക്ഷം വോട്ടുകൾ വന്നത് അസാധാരണം. പിന്നിൽ നഗ്‌നമായ ക്രമക്കേട്. ഇരട്ടിപ്പിച്ച വോട്ടുകൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ് കമ്മീഷൻ ശ്രമിച്ചില്ല.കൊവിഡ് പോസ്റ്റൽ വോട്ടിന് പിന്നിലും ഗൂഢതന്ത്രമെന്നും, ഇത് സംബന്ധിച്ച് കമ്മീഷൻ വ്യക്തത വരുത്തണമെന്നും ബിജെപി.
തിരുവനന്തപുരംനഗരസഭയിലേക്ക് ബിജെപി, ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് പൂജപ്പുര വാർഡിൽ നിന്ന് മത്സരിക്കുമെന്നും, സംസ്ഥാനത്താകെ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.