• Breaking News

    ഗര്‍ഭിണിയായ ഭാര്യയ്ക്ക് അണുബാധ; മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച്‌ ഭര്‍ത്താവ്, മറ്റൊരു വിവാഹം ചെയ്യുന്നതിനായി ഒന്നരലക്ഷം രൂപ നല്‍കാനും ആവശ്യം

    Infection of pregnant wife; Abandoned by Muthalaq, the husband is also required to pay Rs 1.5 lakh for another marriage , www.thekeralatimes.com

    അഹമ്മദാബാദ്:
    ഗര്‍ഭിണിയായ ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച്‌ ഭര്‍ത്താവ്. ഗുജറാത്ത് ഖേഡ സ്വദേശിയായ സിദ്ദീഖ് എന്നയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് 24കാരിയായ ഭാര്യ. 2019 മെയ് 2നായിരുന്നു ബിരുദധാരിയായ ശബ്ന സയ്യിദ് എന്ന യുവതിയും സിദ്ദീഖും തമ്മിലുള്ള വിവാഹം. വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു എന്നാണ് ഖേഡ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്.

    ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു സിദ്ദീഖ്. വിവാഹം കഴിഞ്ഞത് മുതല്‍ ഇയാള്‍ വളരെ മോശമായാണ് പെരുമാറിയതെന്നും ചെറിയ തെറ്റുകള്‍ക്ക് പോലും ഉപേക്ഷിച്ച്‌ കളയുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും ശബ്ന പരാതിയില്‍ ആരോപിക്കുന്നു. ശബ്നയെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ച ഇയാള്‍ മറ്റൊരു വിവാഹം ചെയ്യുന്നതിനായി ഒന്നരലക്ഷം രൂപ നല്‍കാനും ഇവരോട് ആവശ്യപ്പെട്ടു.

    തുടര്‍ന്ന് ശബ്നയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മുന്നില്‍ വച്ച്‌ മൂന്ന് തവണ തലാഖ് എന്നു പറഞ്ഞ ശേഷം ഭാര്യയെ ഉപേക്ഷിച്ച്‌ മടങ്ങുകയായിരുന്നു. ഉറക്കം എഴുന്നേറ്റ് വന്നപ്പോള്‍ കുടുംബാംഗങ്ങളില്‍ നിന്നാണ് സിദ്ദീഖ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന വിവരം ശബ്ന അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ശബ്ന ഗര്‍ഭിണിയാകുന്നത്.

    വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണമെന്ന് പരിശോധിച്ച ഡോക്ടര്‍ ഈ യുവതിയോട് നിര്‍ദേശിച്ചിരുന്നു.എന്നാല്‍ വീട്ടുജോലികളുടെ തിരക്കിനിടെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ യുവതിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായപ്പോള്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നുവെങ്കിലും അയാള്‍ കാര്യമായെടുത്തില്ല. ഒരുമാസം മുമ്പ് യുവതിയുടെ ആരോഗ്യനില വഷളായി. കടുത്ത പനിക്ക് പുറമെ ചോര ഛര്‍ദ്ദിക്കാനും തുടങ്ങി.

    വിവരം അറിഞ്ഞെത്തിയ മാതാപിതാക്കളാണ് ശബ്നയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഇവര്‍ക്ക് യോനിയില്‍ ഗുരുതരമായ അണുബാധയാണെന്ന് വ്യക്തമായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു. വിവരം അറിഞ്ഞ സിദ്ദീഖ് ആശുപത്രിയില്‍ നിന്ന് മടങ്ങിപ്പോയി. പിന്നീട് തിരികെവന്നില്ലെന്നും പരാതിയില്‍ പറയുന്നു.നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ശബ്നയെ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി.

    ഇവിടെ മരുന്നും വിശ്രമവുമായി കഴിയുന്നതിനിടെ ഒക്ടോബര്‍ 27ന് സിദ്ദീഖ് ഇവിടെയെത്തി. ഭാര്യ ഉറങ്ങുകയായിരുന്ന സമയത്തായിരുന്നു എത്തിയത്. ഇവിടെ വെച്ചാണ് ഇയാൾ മുത്തലാഖ് ചൊല്ലിയത്. ഉണർന്നെണീറ്റപ്പോൾ ആണ് യുവതി കാര്യങ്ങൾ അറിഞ്ഞത്. തുടർന്നാണ് ഇവർ പരാതി നൽകിയത്. മുസ്ലീം സ്ത്രീകളുടെ വിവാഹമോചന സംരക്ഷണ നിയമം അനുസരിച്ച്‌ സിദ്ദീഖിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.