മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; ലീഡ് പിടിച്ച് ബി.ജെ.പി മുന്നേറുന്നു, പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്
മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി ശക്തമായ നിലയിൽ. 15 സീറ്റില്‍ ബിജെപി മുന്നേറുമ്പോൾ ഏഴിടത്തു കോണ്‍ഗ്രസാണു ലീഡ് ചെയ്യുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാണ് മധ്യപ്രദേശില്‍ ഇത്രയും സീറ്റുകളില്‍ തിഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
രണ്ട് സീറ്റില്‍ അംഗങ്ങള്‍ മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൌഹാന് അധികാരത്തില്‍ തുടരാന്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് ഒമ്പത് ഇടത്ത് ബിജെപിക്ക് വിജയം അനിവാര്യമാണ്.
എന്നാൽ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കും. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 21 സീറ്റ് എങ്കിലും വേണം.
ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു.പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും മണിപ്പൂരില്‍ 5 സീറ്റുകളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലെയും ഫലമാണ് വരാനുള്ളത്.

