ബിഹാറിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കയ്യാങ്കളി
ബിഹാറിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കയ്യാങ്കളി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിലാണ് ഉന്തും തള്ളും ഉണ്ടായത്. സഭാ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിനിടയായിരുന്നു സംഭവം.
പാട്നയിലെ സദഖത്ത് ആശ്രമത്തിലാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 19 കോൺഗ്രസ് എം.എൽ.എമാരുടെ യോഗം ചേർന്നത്. പതിനേഴ് എം.എൽ.എമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ നേതൃത്വത്തിന്റെ വീഴ്ച കൊണ്ടാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. ഇതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
അതിനിടെ രണ്ട് എം.എൽ.എമാർ യോഗത്തിനെത്താതിരുന്നത് ചില അഭ്യൂഹങ്ങൾക്ക് കാരണമായി. ചില കോൺഗ്രസ് എം.എൽ.എമാർ ജെ.ഡി.യുവിൽ ചേരുമെന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിന് തുടർച്ചയായാണ് സംഭവം അരേങ്ങേറിയത്.