ഒരു ചാൻസ് പ്ലീസ്; അര്‍ണബിന്റെ ചാനലിൽ പിണറായുടെ വാർത്ത സമ്മേളനം: ശ്രീജിത് പണിക്കര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സംവാദകന്‍ ശ്രീജിത് പണിക്കര്‍. മുഖ്യമന്ത്രിയുടെ ആറു മണി പത്രസമ്മേളനത്തെ വാര്‍ത്ത വായനയായി പരിസഹിച്ചാണ് ശ്രീജിത് പണിക്കറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. എന്നാൽ പിണറായിയുടെ പേര് എടുത്തുപറയാതെ പരോക്ഷമായാണ് ട്രോള്‍. അര്‍ണാബ് ഗോസ്വാമി ആരംഭിക്കാന്‍ പോകുന്ന പ്രദേശിക ചാനലില്‍ ആറു മണിക്കുള്ള വാര്‍ത്ത അവതരാകനായി തെരഞ്ഞെടുക്കണമെന്ന് കാട്ടി ട്രോള്‍ രൂപേണയാണ് ശ്രീജിത്തിന്റെ പോസ്റ്റ്.
ഞാന്‍ കൃത്യം 6 മണിക്ക് വായിച്ചു തുടങ്ങും. വാര്‍ത്തകള്‍ തീര്‍ന്നാലും ഇല്ലെങ്കിലും 7 മണിക്ക് മൈക്ക് ഓഫാക്കി പണി നിര്‍ത്തും. ബാക്കി അടുത്ത ദിവസം. ഇനി അഥവാ വാര്‍ത്തകള്‍ കുറവാണെങ്കിലും സാരമില്ല. ഞാന്‍ ഉള്ളതിനെ വലിച്ചുനീട്ടി 7 മണി ആക്കുന്നതില്‍ വിദഗ്ദ്ധനാണ്. വാര്‍ത്തവായനയോടൊപ്പം പാനലിസ്റ്റുകളോട് ചോദ്യങ്ങള്‍ ചോദിക്കണമെങ്കിലും ഞാന്‍ വിദഗ്ദ്ധനാണ്. എഴുതി തയ്യാറാക്കിയ കാര്യങ്ങള്‍ വായിക്കുന്നതും പാനലിസ്റ്റുകളെ ശകാരിക്കുന്നതും എന്റെ ഹോബിയാണെന്നും പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട അർണാബ്,
അങ്ങ് പ്രാദേശികഭാഷകളിൽ മാധ്യമങ്ങൾ ആരംഭിക്കുന്നതായി അറിയാൻ സാധിച്ചു. എന്നെക്കൂടി ഒരു വാർത്തവായനക്കാരനായി പരിഗണിക്കണമെന്ന് താല്പര്യപ്പെടുന്നു.
ഞാൻ കൃത്യം 6 മണിക്ക് വായിച്ചു തുടങ്ങും. വാർത്തകൾ തീർന്നാലും ഇല്ലെങ്കിലും 7 മണിക്ക് മൈക്ക് ഓഫാക്കി പണി നിർത്തും. ബാക്കി അടുത്ത ദിവസം. ഇനി അഥവാ വാർത്തകൾ കുറവാണെങ്കിലും സാരമില്ല. ഞാൻ ഉള്ളതിനെ വലിച്ചുനീട്ടി 7 മണി ആക്കുന്നതിൽ വിദഗ്ദ്ധനാണ്. വാർത്തവായനയോടൊപ്പം പാനലിസ്റ്റുകളോട് ചോദ്യങ്ങൾ ചോദിക്കണമെങ്കിലും ഞാൻ വിദഗ്ദ്ധനാണ്. എഴുതി തയ്യാറാക്കിയ കാര്യങ്ങൾ വായിക്കുന്നതും പാനലിസ്റ്റുകളെ ശകാരിക്കുന്നതും എന്റെ ഹോബിയാണ്.
നാക്കിന് എല്ലില്ലാന്ന് കരുതി എന്തും വിളിച്ചുപറയാൻ ധൈര്യപ്പെടുന്ന ആളല്ല ഞാൻ. അതുകൊണ്ടുതന്നെ എന്റെ ശമ്പളത്തിന്റെ കാര്യത്തിൽ വിരട്ടലും വിലപേശലും ഒന്നും വേണ്ട. എനിക്ക് കിട്ടുന്ന ഓഫീസ് മുറി പൂർണ്ണമായും ശീതീകരിച്ചതാവണം എന്ന നിർബന്ധമുണ്ട്. നാലുമണിക്കൂർ ഓടുമ്പോൾ കത്തിപ്പോകുന്ന ആപ്പ ഊപ്പ ഫാൻ ഒന്നും വേണ്ട. കാര്യങ്ങൾ സുഗമമായി നടത്താൻ ഒരു അയ്‌പേട് കിട്ടിയാൽ കൊള്ളാം.
അടുത്ത വർഷത്തോടെ മാത്രമേ എനിക്ക് അങ്ങയുടെ സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിക്കാൻ കഴിയൂ എന്ന് ആദ്യമേ അറിയിക്കട്ടെ. അപ്പോഴേക്കും ഞാൻ തൊഴിൽരഹിതൻ ആകും. സത്യത്തിൽ ഇപ്പോൾ പോലും ഞാൻ ഓഫീസിൽ പോകേണ്ട കാര്യമില്ല. എന്റെ ഓഫീസിൽ വലിയ ടീം ഒക്കെയാണ് പ്രവർത്തിക്കുന്നത്. എന്നെപ്പോലും അറിയിക്കാതെ എന്റെ കാര്യങ്ങൾ ചെയ്യുകയും എന്റെ ഒപ്പൊക്കെ ഇടുകയും ചെയ്യുന്ന ഒരു ടീം. സത്യത്തിൽ അവർ ഉള്ളത് ഒരു ആശ്വാസമാണ്. അതുകൊണ്ട് നാട്ടുകാർക്ക് ഒക്കെ വട്ടാണ് എന്നെല്ലാം പറഞ്ഞ് വിശ്രമവേളകൾ ആനന്ദകരമാക്കാൻ സാധിക്കാറുണ്ട്. വേറെയൊന്നും എനക്കറിയില്ല.
ഈ കത്ത് എഴുതിത്തുടങ്ങിയത് 6 മണിക്കാണ്. ഓരോ വാക്കും എഴുതിക്കഴിഞ്ഞ് അഞ്ചു സെക്കന്റ് വിശ്രമിക്കുന്നത് ഒരു ശീലമായിക്കഴിഞ്ഞു. ഇനിയും കുറെ എഴുതണമെന്നുണ്ട്. പക്ഷെ സമയം 7 ആയതുകൊണ്ട് ഞാൻ നിർത്തുന്നു. ബാക്കി നാളെ എഴുതാം. അങ്ങയുടെ വീട്ടിൽ ചീരയും ചേനയും ഉണ്ടെങ്കിൽ വെള്ളം തളിയ്ക്കാൻ മറക്കണ്ട.
സ്വന്തം ഒക്കച്ചങ്ങായി,
പവനായി.
(ഡിജിറ്റലൊപ്പ്)
പ്രിയപ്പെട്ട അർണാബ്, അങ്ങ് പ്രാദേശികഭാഷകളിൽ മാധ്യമങ്ങൾ ആരംഭിക്കുന്നതായി അറിയാൻ സാധിച്ചു. എന്നെക്കൂടി ഒരു...
Posted by Sreejith Panickar on Thursday, 12 November 2020