സോളാർ പീഡനക്കേസ് : ക്രൈം ബ്രാഞ്ച് സംഘം കൊച്ചി മരടിലെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തി
സോളാർ ലൈംഗിക പീഡനക്കേസിൽ ക്രൈം ബ്രാഞ്ച് സംഘം കൊച്ചി മരടിലെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തി. മുൻ മന്ത്രി എപി അനിൽകുമാറിനെതിരായ പീഡന പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. പരാതിക്കാരിയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
കോൺഗ്രസ് നേതാക്കൾക്കെതിരെ സോളാർ സംരംഭക നൽകിയ പീഡന പരാതികളിലാണ് വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം. പരാതികളിൽ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം തെളിവെടുപ്പിലേക്ക് കടന്നത്. മുൻ മന്ത്രി എപി അനിൽകുമാർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊച്ചിയിലെ ഹോട്ടലിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. അന്വേഷണം വൈകുന്നുവെന്ന ആക്ഷേപമില്ലെന്നും പരാതികളിൽ ഉറച്ചു നിൽക്കുന്നതായും പരാതിക്കാരി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, ഹൈബിഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവരും അന്ന് കോൺഗ്രസിലായിരുന്ന ഇന്നത്തെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികളിലാണ് മൂന്നു വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് നടപടികളിലേക്ക് കടക്കുന്നത്.

