സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ല, നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ട്: ശോഭ സുരേന്ദ്രന്‍
തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാർട്ടിക്ക് ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് താൻ ബിജെപിയിലേക്ക് വന്നത്. സ്ഥാനമോഹി ആയിരുന്നെങ്കില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും ആരോപണങ്ങളെ ചിരിച്ചുകൊണ്ട് നേരിടുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാനാധ്യക്ഷനുമായ പി.എസ് ശ്രീധര്‍ പിള്ളയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള വിയോജിപ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രൻ ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.
നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ടെന്നും വളച്ചുകെട്ടില്ലാതെ വിശദമായി പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

