ബൈഡന്‍ വിജയത്തിന് തൊട്ടരികെ, നെവാഡ പിടിച്ചാല്‍ പ്രസിഡന്റാവാം, ജോര്‍ജിയയും നിര്‍ണായകം; ട്രംപ് യുഎസ് സുപ്രീംകോടതിയില്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ഉറപ്പാക്കിയ ബൈഡൻ നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 കടക്കും.
സ്വിംഗ് സ്റ്റേറ്റുകളായ വിസ്കോൺസിനിൽ വിജയിക്കുകയും മിഷിഗണിൽ ലീഡും ചെയ്യുന്നതാണ് ബൈഡന്റെ വിജയ സാധ്യത കൂട്ടുന്നത്. പ്രസിഡൻറ് ഫലത്തെ ശക്തമായി സ്വാധീനിക്കുന്ന സ്റ്റേറ്റുകളാണ് ഇവ. 6 ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെവാഡയിൽ ബൈഡനു മേൽക്കൈ ഉണ്ട്. ഇവിടെ ജയം പിടിച്ചാൽ ബൈഡനു പ്രസിഡന്റാകാം. ജോര്‍ജിയയിലെ ഫലവും നിര്‍ണായകമാവും. വിസ്കോൺസിനിൽ 20,697 വോട്ടിന് ആണ് ഡോണൾഡ് ട്രംപിനെ ബൈഡൻ മറികടന്നത്. മിഷിഗണിൽ 32,000 വോട്ടുകൾക്കാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. ഒരു ലക്ഷത്തോളം ബാലറ്റുകൾ മാത്രമാണ് ഇനി എണ്ണാൻ അവശേഷിക്കുന്നത്.
നിലവിലുള്ള പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളാണ് ഉറപ്പായിട്ടുള്ളത്. പെൻസിൽവേനിയ (20 ഇലക്ടറൽ കോളജ് സീറ്റുകൾ), ജോർജിയ (16), നോർത്ത് കാരലൈന (15) എന്നിവിടങ്ങളിൽ മുന്നിലാണ്. അലാസ്ക (3) ഉറപ്പുമാണ്. പക്ഷേ, ഇവയെല്ലാം ചേർന്നാലും കേവലഭൂരിപക്ഷത്തിനുവേണ്ട 270 തികയില്ല.
വോട്ടെണ്ണല്‍ തുടരുന്ന ജോര്‍ജിയ, നോര്‍ത്ത് കാരലിന, പെന്‍സില്‍വാനിയ എന്നീ സ്റ്റേറ്റുകളില്‍ ട്രംപാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റില്‍ ബൈഡന്‍ ജയിച്ചാല്‍ ട്രംപിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട്. ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു.
അതിനിടയിൽ ലീഡ് നിലയിലെ മാറ്റങ്ങളിൽ ആരോപണങ്ങളുമായി ട്രംപ് യുഎസ് സുപ്രീംകോടതിയെ സമീപിച്ചു. വോട്ടെണ്ണൽ നിർത്തി വെക്കണം എന്നാണ് ആവശ്യം. ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് പ്രക്രീയയെ തകിടം മറിച്ചതായി ആരോപിച്ചാണ് ട്രംപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ലീഡ് നിലയിലെ മാറ്റങ്ങൾ വിചിത്രമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. മുന്നേറിയിരുന്ന സംസ്ഥാനങ്ങളിലെ ലീഡ് മാറിയത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു

