ബിനീഷിന്റെ വീട്ടിൽ റെയ്ഡ് തുടരുന്നു, ഭാര്യ രേഖകളില്‍ ഒപ്പിട്ടുനല്‍കിയില്ല: കുടുംബം കോടതിയെ സമീപിക്കും
ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ രേഖകള്‍ അംഗീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. ബുധനാഴ്ച രാവിലെ പരിശോധനയ്ക്ക് എത്തിയ സംഘം വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയില്ല. ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരിൽ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാർ പറഞ്ഞു.
ഇന്നലെ രാത്രി ഒൻപതു മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികൾക്ക് ആധാരമായ രേഖകൾ കുടുംബത്തോട് ഇഡി ആവശ്യപ്പെട്ടു. ഇതിനിടയിൽ കുടുംബത്തിന്റെ നിർദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്നു ആവശ്യപ്പെട്ടെങ്കിലും ഇഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകൻ സംസാരിച്ചു. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് കണ്ടെത്തിയത് മഹസർ രേഖകളിൽ ചേർത്തെന്നും അതു കൊണ്ട് റെനീറ്റ ഒപ്പിടാൻ വിസമ്മതിച്ചെന്നും അഭിഭാഷകൻ പറഞ്ഞെങ്കിലും പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചില്ല. പിന്നീടാണ് കോടതിയിൽ പോകാനുള്ള തീരുമാനം അഭിഭാഷകൻ വ്യക്തമാക്കിയത്.
സായുധ സിആർപിഎഫ് ഭടന്മാരുടെയും കർണാടക റിസർവ് പൊലീസിന്റെയും അകമ്പടിയോടെയായിരുന്നു റെയ്ഡ്. ഏഴിടത്തും രാവിലെ 9 ന് ഒരേസമയം ഉദ്യോഗസ്ഥരെത്തി. ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ നിന്നു രാത്രി വൈകിയാണ് സംഘം മടങ്ങിയത്. തലസ്ഥാനത്തു ബാക്കി അഞ്ചിടത്തും രാത്രി ഏഴിനും കണ്ണൂരിൽ രാത്രി ഒൻപതിനും റെയ്ഡ് പൂർത്തിയായി.

