• Breaking News

    മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ നാളെ (30-ന്) നടതുറക്കും; മകരവിളക്ക് ജനുവരി 15-ന്


    ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര തിരുനട നാളെ (30-ന്) വൈകുന്നേരം 5-ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ  നമ്പൂതിരി പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി തന്നെ ഉപദേവതാ ക്ഷേത്രങ്ങളിലും നടകൾ തുറന്ന് വിളക്കുകൾ തെളിയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശരണം വിളികളുമായി അയ്യപ്പ തിരുസന്നിധിയിൽ നിൽക്കുന്ന ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് മുന്നിൽ മേൽശാന്തി എത്തി ആഴിയിൽ അഗ്നി പകരും. ഇതിനെ തുടർന്നായിരിക്കും ഇരുമുടി കെട്ടുമേന്തി ശബരീശ ദർശന പുണ്യത്തിനായി കാത്ത് നിൽക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവദിക്കുക. നട തുറക്കുന്ന ദിവസം മറ്റ് പൂജകളൊന്നും തന്നെ ഉണ്ടാകില്ല. അന്ന് രാത്രി 9.50-ന് ഹരിവരാസന കീർത്തനം പാടി
    10-ന് ക്ഷേത്രനട അടയ്ക്കും. 31-ന് രാവിലെ 3 മണിക്ക് ക്ഷേത്രനട തുറക്കും. 3.05-ന് നിർമ്മാല്യ ദർശനം. തുടർന്ന് അഭിഷേകം. 3.15 മുതൽ ആരംഭിക്കുന്ന നെയ്യഭിഷേകം 7 മണി വരെ തുടരും. 7.30-ന് ഉഷപൂജ. 8 മണി മുതൽ 11.15 വരെ നെയ്യഭിഷേകം തുടരും. ഒരു മണിക്ക് നട അടയ്ക്കും. വൈകുന്നേരം നാലു മണിക്ക് വീണ്ടും നട തുറക്കും. 6.30-ന് ദീപാരാധന. രാത്രി10.50-ന് ഹരിവരാസനം പാടി 11-ന് ക്ഷേത്രനട അടയ്ക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50-ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം  6.30-ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക് -മകരജ്യോതി ദർശനം.

    ജനുവരി16 മുതൽ 20 വരെ മാളികപ്പുറത്തു നിന്നുള്ള എഴുന്നെള്ളത്ത് നടക്കും.19-ാം തീയതി വരെ മാത്രമെ ഭക്തർക്ക് നെയ്യഭിഷേകം നടത്താൻ സംവിധാനം ഉണ്ടാവുകയുള്ളൂ.20-ാം തീയതി പന്തളം രാജകുടുംബത്തിന്റെ വക നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കും. അന്ന് വരെ മാത്രം ഭക്തർക്ക് ദർശനം ഉണ്ടാകും. 20-ന്  രാത്രി മാളികപ്പുറത്ത് ഗുരുസി നടക്കും. 21-ന് പന്തളം കൊട്ടാര പ്രതിനിധി അയ്യപ്പനെ ദർശിച്ച് മടങ്ങുന്നതോടെ രാവിലെ 6.30-ന് ക്ഷേത്ര തിരുനട അടയ്ക്കും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനും പരിസമാപ്തിയാകും.