• Breaking News

    'രാജ്യത്തെ ഒരു തുറന്ന ജയില്‍ ആക്കാനാണോ നിങ്ങളുടെ ശ്രമം'; പൗരത്വനിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി

    'Are you trying to turn the country into an open prison?' Former judge of Madras High Court criticizing the Union government,www.thekeralatimes.com


    ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരേയും രാജ്യത്താകമാനം എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനെതിരേയും മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ചന്ദ്രു രംഗത്തെത്തി. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് കെ.ചന്ദ്രു പറഞ്ഞു. രാജ്യത്തെ ഒരു തുറന്ന ജയില്‍ ആക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ചോദിച്ചു.

    എന്‍.ആര്‍.സിയും സി.എ.എയും രാജ്യത്ത് നടപ്പാക്കാതിരിക്കാനുള്ള ജനാധിപത്യമായ കാരണങ്ങളെക്കുറിച്ച് അഭിഭാഷകര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അഭിഭാഷക യൂണിയന്റെ 13 ാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കെ.ചന്ദ്രു.

    പൗരത്വഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് അടിയന്തിരാവസ്ഥാകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

    ഒപ്പം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ അവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    നമ്മള്‍ കശ്മീരിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ഇന്ത്യന്‍ ഭരണഘടന പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ സൂചനയാണ് കശ്മീര്‍ എന്നും അദ്ദേഹം പറഞ്ഞു.

    ലഡാക്കിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ജസ്റ്റിസ് കെ.ചന്ദ്രു ആശങ്ക പ്രകടിപ്പിച്ചു. ലഡാക്കില്‍ നിയമസഭയില്ല. അത് സൂചിപ്പിക്കുന്നത് വൈകാതെ അവിടെ സൈനിക ഭരണം ഏര്‍പ്പെടുത്തും എന്നാണ്. ലഡാക്കില്‍ ജനാധിപത്യം നിഷേധിക്കപ്പെട്ടത് മുഴുവന്‍ രാജ്യത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.