ഉത്തര്‍പ്രദേശിലെ സംഘര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കെന്ന് യു.പി പൊലീസ്; അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ പതിക്കും
ഉത്തര്‍പ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് യുപി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ തയ്യാറാക്കാനാണ് തീരുമാനം എന്നും പൊലീസ് പറയുന്നു.
കാൺപൂരിൽ നടന്ന സംഘര്‍ഷങ്ങളിലാണ് കേരളത്തിൽ നിന്ന് ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. കേരളത്തിലും ഉത്തര്‍പ്രദേശങ്ങളിലും പോസ്റ്ററുകൾ പതിക്കാനാണ് നീക്കം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും പോസ്റ്ററുകൾ തയ്യാറാക്കുകയെന്നും പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഈ സംഭവങ്ങളില്‍ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്.
യുപിയിൽ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക നടപടിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒട്ടേറെ പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി എന്നാണ് പൊലീസ് വിശദീകരിക്കുകയും ചെയ്തിരുന്നത്. പൊതുമുതൽ നശിപ്പിച്ചതിന്‍റെ പേരിൽ ലക്ഷക്കണത്തിന് രൂപ പിഴ ചുമത്തുന്ന സംഭവവും ഉണ്ടായി. ഇതിനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസിൽ നിന്ന് പ്രതികരണവും ഉണ്ടായിരുന്നു.

