നയപ്രഖ്യാപനത്തിലും ഗവര്‍ണര്‍ക്ക് അതൃപ്തി; സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും
നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് ഉചിതമല്ല. ഇത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണം. എന്തിനാണ് ഇത്തരം കാര്യങ്ങൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയതെന്ന് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടും.
സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് രാജ്ഭവനിലെത്തിച്ചത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നിയമസയില്‍ പ്രമേയം പാസാക്കിയത്, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. സുപ്രീംകോടതിയിൽ ഇരിക്കുന്ന പ്രശ്നം നയപ്രഖ്യപനത്തിൽ ഉൾപ്പെടുത്തുന്നതിലെ നിയമപരമായ പ്രശ്നങ്ങളിൽ രാജ്ഭവൻ പരിശോധന നടത്തുന്നതായാണ് വിവരം. ഗവര്‍ണര്‍ തന്റെ വിയോജിപ്പ് ഇതിനോടകം ചീഫ് സെക്രട്ടറിയെ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പൗരത്വ നിയമ ഭേദഗതിയിലും തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിലും എല്ലാം സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പക്ഷത്ത് ഗവര്‍ണര്‍ നിലകൊള്ളുന്നതിനിടെയാണ് നയപ്രഖ്യാപന പ്രസംഗത്തിലും ഗവര്‍ണര്‍ക്ക് അതൃപ്തി. 29 നാണ് നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം