• Breaking News

    ഇൻഫോപാർക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; നാല് പേർ കസ്റ്റഡിയിൽ

    Police say body found near Infopark Four people are in custody , www.thekeralatimes.com

    കൊല്ലം സ്വദേശി ദിവാകരൻ നായരുടെ മൃതദേഹം എറണാകുളം ഇൻഫോപാർക്കിന് സമീപം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദിവാകരൻ നായരുടെ ബന്ധുവും യുവതിയും ഉൾപ്പെടെ നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

    ഞായറാഴ്ചയാണ് കൊല്ലം ഇളമാട് സ്വദേശി ദിവാകരൻ നായരുടെ മൃതദേഹം ഇൻഫോപാർക്ക്-കരിമുകൾ റോഡിൽ ബ്രഹ്മപുരത്തിന് സമീപം കണ്ടത്. നാലു കിലോമീറ്റർ അകലെ നിന്ന് ചെരുപ്പുകൾ ലഭിച്ചതോടെ മരണത്തിൽ ദുരൂഹതയേറി. എറണാകുളത്തേക്ക് വന്ന കാർ വർക് ഷോപ്പിൽ നൽകിയ ശേഷം ദിവാകരൻ നായർ യാത്ര ചെയ്ത ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അന്വേഷണം. കളമശേരിയിലും പത്തടിപ്പാലത്തും താമസസ്ഥലം അന്വേഷിച്ചു നടക്കുമ്പോൾ ഇന്നോവകാർ പിന്തുടർന്നു വന്നതായി പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു എന്നാണ് വിവരം.

    തുറയൂരിലെ 92 ഏക്കർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ദിവാകരൻ നായർ എറണാകുളത്ത് എത്തി ഫോൺ വിളിച്ച സിപിഐഎം നേതാവിനെ ഇൻഫോപാർക്ക് പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊല്ലം മുഖത്തലയിലുള്ള സഹോദരൻ മധുസൂദനനും ദിവാകരൻ നായരും തമ്മിൽ ഭൂമിത്തർക്കം നിലനിന്നിരുന്നു. മധുസൂദനനും മകൻ കൃഷ്ണനുണ്ണിയും ചേർന്ന് തർക്കം നിലനിന്നിരുന്ന വസ്തു കയ്യേറാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞതിന് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചെന്നും മകൻ രാജേഷ് മുഖത്തല പൊലീസന് പരാതി നൽകിയിട്ടുണ്ട്. ഈ മാസം പത്താം തീയതി നൽകിയ പരാതിയിൽ തന്റെയും പിതാവ് ദിവാകരന്റെയും ജീവന് ഭീഷണിയുണ്ടെന്നും രാകേഷിന്റെ പരാതിയിയിൽ വ്യക്തമാക്കിയിരുന്നു.