അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവെന്ന് പഠനം
അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യു.എസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗവേഷണഫലം ജമാ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചു.
കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകർ പഠനത്തിനായി നിരീക്ഷിച്ചത്. മാർച്ച് 13 മുതൽ ഏപ്രിൽ 24 വരെയുള്ള സമയമായിരുന്നു നിരീക്ഷണ കാലയളവ്. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയിൽ പാർപ്പിച്ചത്. ശുചിത്വം പാലിച്ച് മുലയൂട്ടുന്നത് ഉൾപ്പടെയുള്ളകാര്യങ്ങൾ അനുവദിക്കുകയും ചെയ്തു. ഗർഭാവസ്ഥയിൽ അമ്മമാരിൽനിന്ന് കുട്ടികളിലേക്ക് രോഗം പകർന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂർണ ആരോഗ്യവാനാണെന്നും രണ്ടുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ലേഖലമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫി-ബാനർമാൻ പറഞ്ഞു.
മുലയൂട്ടുന്പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണമുൾപ്പടെയുള്ളകാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു. കൂടാതെ ശിശുക്കൾക്ക് രോഗപ്രധിരോധശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

