ലൈഫ് മിഷൻ കരാർ; രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോൺ നൽകി, സന്ദീപിനും കൈക്കൂലി നൽകി, വെളിപ്പെടുത്തലുമായി യൂണിടാക് ഉടമ
ലൈഫ് ഫ്‌ളാറ്റുകളുടെ നിർമാണക്കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയതായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ. സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് ആവശ്യപ്പെട്ടപ്രകാരം അഞ്ച് ഐ ഫോണുകൾ വാങ്ങിനൽകിയെന്ന് സന്തോഷ് ഈപ്പൻ വ്യക്തമാക്കി.
2019 ഡിസംബർ രണ്ടിന് യു.എ.ഇ. കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഇത് സമ്മാനമായി നൽകി. സി.ബി.ഐ. അന്വേഷണത്തിനെതിരേ യൂണിടാക് നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബില്ലും ഹാജരാക്കിയിട്ടുണ്ട്.
3.80 കോടി രൂപ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്‍ന സുരേഷ് അടക്കമുള്ളവർക്കായി സന്ദീപ് നായരുടെ അക്കൗണ്ടിൽ 68 ലക്ഷവും നൽകിയതായി സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.
സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തത്, യുഎഇ കോൺസുലേറ്റിൻറെ നിർമാണ കരാർ ഏറ്റെടുത്ത യൂണിടാക് എഫ്‍സിആർഎ നിയമത്തിൻറെ പരിധിയിൽ വരില്ലെന്നും ഹർജിയിൽ സന്തോഷ് ഈപ്പൻ പറയുന്നു.

