ആതിരപ്പിള്ളി പദ്ധതിക്ക് പിന്നാലെ ആനക്കയം ജലവൈദ്യുത പദ്ധതിയുമായി കെ.എസ്.ഇ.ബി; പ്രതിഷേധം ശക്തമാകുന്നു
ആതിരപ്പിള്ളി പദ്ധതിക്ക് പിന്നാലെ ആനക്കയം ജലവൈദ്യുത പദ്ധതിയുമായി കെഎസ്ഇബി. പദ്ധതിയുടെ ഭാഗമായി ആതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ 20 ഏക്കർ സ്ഥലത്തെ മരം മുറിച്ചുനീക്കാൻ ശ്രമം തുടങ്ങിയിരിക്കയാണ്.
പ്രതിഷേധവുമായി ആദിവാസി സമൂഹവും പരിസ്ഥിതി സംഘടനകളും രംഗത്തെത്തി കഴിഞ്ഞു. പരിസ്ഥിതി സാമൂഹിക രംഗത്തുള്ളവരും തൊഴിലും ജീവിതവും വഴിമുടക്കുമെന്ന ആശങ്കയിൽ പ്രദേശത്തെ കാടർ വിഭാഗത്തിൽ പെടുന്ന ആദിവാസികളുമാണ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നത്
കേരള ഷോളയാർ ജലവൈദ്യുത പദ്ധതിയുടെ പവർഹൗസിൽ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ഒരു ടണലിലൂടെയും ടർബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയിൽ നിന്ന് പ്രതിവർഷം 22.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. പദ്ധതിക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് 2018- ലെ എസ്റ്റിമേറ്റ്.

