സി.എം രവീന്ദ്രന് കോവിഡ്; നാളെ ഇ.ഡി ചോദ്യം ചെയ്യാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി രവീന്ദ്രന് നോട്ടിസ് നല്കിയിരുന്നു. ഇന്നു വൈകിട്ടാണ് രവീന്ദ്രന് രോഗം സ്ഥിരീകരിച്ചത്.
സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
സി.എം.രവീന്ദ്രന്‍ വളരെ കാലമായിട്ട് പരിചയമുള്ള ആളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സി വിളിക്കുമ്പോഴേക്കും കുറ്റം ചാര്‍ത്തിക്കളയരുതെന്നും അതുകൊണ്ട് അയാള്‍ അയാളല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.എം.രവീന്ദ്രനെ കുറിച്ച് പിണറായിയുടെ വാക്കുകൾ:
“തീർച്ചയായും വളരെ കാലമായിട്ട് പരിചയമുള്ള ആളുതന്നെയാണ്, അതിൽ യാതൊരു സംശയവുമില്ല. അയാൾ ഞങ്ങളുടെ പാർലമെന്ററി പാർട്ടി ഓഫീസിൽ പ്രവർത്തിച്ച് വന്നയാളാണ്, ദീർഘകാലമായിട്ട് ഞങ്ങൾ എല്ലാവരുമായിട്ടും നല്ല പരിചയം ഉള്ള ആളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് പൂര്‍ണവിശ്വാസവുമുണ്ട്. അന്വേഷണ ഏജന്‍സി വിളിക്കുമ്പോഴേക്കും കുറ്റം ചാര്‍ത്തിക്കളയണ്ട, അതാണ് എനിക്ക് പറയാനുള്ളത്, അതുകൊണ്ട് അയാള്‍ അയാളല്ലാതാകുന്നില്ല.”

