ഒന്നിലധികം മുറിവുകൾ; വ്യാജ ഏറ്റുമുട്ടലെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യം
വയനാട് ബാണാസുര മലയിൽ തണ്ടർബോൾട്ടിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മരണം വ്യാജ ഏറ്റുമുട്ടലെന്ന ആരോപണവുമായി ബന്ധുക്കള്‍. മൃതദേഹം ബന്ധുക്കളെ കാണിച്ചു. ശരീരത്തില്‍ വെടിയുണ്ടയേറ്റ ഒന്നിലധികം മുറിവുകളുണ്ടെന്ന് സഹോദരന്‍. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നും വേല്‍മുരുകന്റെ ബന്ധുക്കള്‍ പറഞ്ഞു. വേൽ മുരുകന്റെ പോസ്റ്റ് മോർട്ടം നടപടികൾ വൈകും. ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെയാണ് ബന്ധുക്കൾ മൃതദേഹം കണ്ടതിന് ശേഷം മാത്രം തുടർ നടപടിയെന്ന നിർദേശം വന്നത്.
വേൽമുരുകന്റെ മൃതദേഹം കാണാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മോർച്ചറിക്ക് മുന്നിൽ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
കഴിഞ്ഞദിവസം കൊല്ലപ്പെട്ട വേൽമുരുകന്റെ മൃതദേഹം പതിനൊന്ന് മണിയോടെ പോസ്റ്റ് മോർട്ടം ചെയ്യാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ബന്ധുക്കൾ കോഴിക്കോട്ടേക്ക് തിരിച്ചതായുള്ള അറിയിപ്പെത്തിയത്. മ്യതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.
ഇതോടെ ബന്ധുക്കളെത്തിയ ശേഷം തുടർ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇതിനിടയിലാണ് മൃതദേഹം കാണണമെന്ന ആവശ്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളെത്തിയത്. അനുമതിയില്ലെന്ന് അറിയിച്ചതോടെ പ്രതിഷേധിച്ച നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് നീക്കി.

