വയനാട് പൊലീസ് വെടിവെയ്പ്പിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്
വയനാട് പടിഞ്ഞാറത്തറ പൊലീസ് വെടിവെയ്പ്പിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.
ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 176 പ്രകാരം മജിസ്ട്രേറ്റ്തല അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളളയ്ക്കാണ് അന്വേഷണ ചുമതല. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമാണ് കൊല്ലപ്പെട്ട വേൽമുരുകന്റെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് വേൽമുരുഖന്റെ സഹോദരൻ അഡ്വ. മുരുകൻ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു.

