ചൈനാവിരുദ്ധ നടപടികളില്‍ പിന്നോട്ടില്ലാതെ ട്രംപ്; നിക്ഷേപങ്ങള്‍ നിരോധിച്ച് ഉത്തരവ്
ന്യൂയോര്‍ക്ക്: ചൈനാവിരുദ്ധ നടപടികളില്‍നിന്ന് ഒരു ചുവടുപോലും പിന്നോട്ടു വയ്ക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനീസ് സൈന്യത്തിനു സഹായകരമാകുന്ന തരത്തിലുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവ് പുറത്തിറക്കി. ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളില്‍ മുതല്‍മുടക്കുന്നതില്‍നിന്ന് അമേരിക്കന്‍ പൗരന്മാരെ വിലക്കിക്കൊണ്ടുളള ഉത്തരവ് ജനുവരി 11 മുതല്‍ പ്രാബല്യത്തിലാകും.
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവെയ്, പ്രമുഖ വിഡിയോ നിരീക്ഷണ ഉപകരണ നിര്‍മാതാക്കളായ ഹിക്ക്‌വിഷന്‍ എന്നീ കമ്പനികളും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചൈന ടെലികോം, ചൈന മൊബൈല്‍ എന്നീ കമ്പനികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ ചൈനീസ് സൈന്യത്തിന്റെ വികസനത്തിനും നവീകരണത്തിനും സഹായകരവും യുഎസ് സുരക്ഷയ്ക്കു നേരിട്ട് ഭീഷണിയാകുകയും ചെയ്യുന്ന 31 ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ടാണു നടപടി.
കരിമ്പട്ടികയില്‍ ഉള്ള കമ്പനികളില്‍ ഓഹരികള്‍ ഉണ്ടാകാനും പാടില്ല. അമേരിക്കന്‍ പൗരന്മാര്‍ ഇത്തരം കമ്പനികളില്‍ ഉടമസ്ഥാവകാശം കൈയ്യാളുകയോ മറ്റേതെങ്കിലും ഇടപാടുകള്‍ നടത്തുക പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ 2021 നവംബര്‍ വരെയാണു സമയപരിധി നല്‍കിയിരിക്കുന്നത്. ഉത്തരവ് പുറത്തുവന്നതിനെ തുടര്‍ന്നു കരിമ്പട്ടികയിലുള്ള ചൈനീസ് കമ്പനികളുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര, സാങ്കേതികവിദ്യ പോരിന്റെ തുടര്‍ച്ചയായാണ് ട്രംപിന്റെ പുതിയ ഉത്തരവ്.